വീട്ടിലെ നിലവിളക്ക്

    സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്.ബ്രഹ്മമുഹൂര്‍ത്തില്‍  തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.  പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.  നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്‍റെ ഐശ്വര്യത്തെ ബാധിക്കും.കഴുകിമിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്‍റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം.  നിലവിളക്കിന്‍റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ. എള്ളെണ്ണയാണുത്തമം.
 വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് "ദീപം" എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക്‌ സംക്രമിക്കും (എര്‍ത്തായി പോകും).
സന്ധ്യാദീപം കൊളുത്തുമ്പോള്‍തന്നെ തുളസിത്തറയിലും ദീപം തെളിക്കണം.
       
                                                 " ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
                                                    ദ്വിവര്‍ത്തിസ്തു മഹദ്ധനം;
                                                    ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
                                                     ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
                                                     പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
                                                     ദ്വിവര്‍ത്തിസ്തു സുശോഭനം "

                     വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
  ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.  രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു.  ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്.  കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.  ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.   

  നിലവിളക്കു കൊളുത്തുന്നതോടൊപ്പം             
                                      "ദീപം ജ്യോതി പരബ്രഹ്മഃ ദീപം ജ്യോതിസ്തപോവനം                                              ദീപേന സാദ്ധ്യതേ സര്‍വ്വം സന്ധ്യാദീപം നമോ  നമഃ   
 ശിവം ഭവതു കല്ല്യാണം   ആയുരാരോഗ്യവര്‍ദ്ധനം  
മമ ദുഃഖഃ വിനാശായ സന്ധ്യാദീപം നമോ   നമഃ"       

                                                                                                                     എന്നു ജപിക്കണം.    

 
 നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.  എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം.  കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.  നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.